ഒരു ഹിന്ദു അവർഗീയവാദി



മുപ്പതുകൊല്ലം കൊണ്ട് ഒരു മുഴുവൻ കാളയെ തിന്ന എന്നെ
ഒരു കഴുത ഹിന്ദു എന്ന് വിളിച്ചു.
ഞാൻ അതിന്റെ മോന്തക്കിട്ട് ഒരു തൊഴികൊടുത്തു.
അതിന്റെ ഈർഷ്യകൊണ്ടാവാം
കഴുത എന്നെ ഹിന്ദു വർഗീയവാദി എന്ന് വിളിച്ചു!
നാറുന്ന വായകൊണ്ടുള്ള അതിന്റെ വിശേഷണം കേട്ട്
ഞാൻ ഞെട്ടിപ്പോയി.
എത്രവർഷം വേണം ഒരു മുഴുവൻ കഴുതയെ തിന്നാൻ
ഞാൻ ഒരു കടുവയാണെന്ന് തെളിയിക്കാൻ.!

കണ്ണാടി കാണ്മോളവും



പാവം കണ്ണാടി.
അത് കരുതുന്നു,
എന്റെ നോട്ടങ്ങളെല്ലാം
അതിനെ കാണാനെന്ന്..
മിനിട്ടിന് മൂന്നു വെച്ച്
ഞാൻ നോക്കുന്നുണ്ടല്ലോ.

മുറിയിൽ ഞാൻ തനിച്ചല്ലേ!
അത് കരുതുന്നുണ്ടാകും,
പുരികം വളച്ചും
ചുണ്ട് കോടിച്ചും
ഞാൻ ചിരിക്കുന്നതെല്ലാം
അതിനോടെന്ന്.

അതിന്റെ മുഖത്തെ പൊടി
തൂത്തുകളയുമ്പോൾ
തലോടുകയാണെന്ന്
കരുതിക്കാണും.
പാവം കണ്ണാടി...

തന്നിലേക്ക് വരുന്ന വെളിച്ചമെല്ലാം
അത് തുരത്തിവിടുന്നു.
ഞാനോ...
എന്നിലേക്ക് വരുന്ന
വെളിച്ചമെല്ലാം കുടിച്ചുതീർക്കുന്നു.

പാവം കണ്ണാടി
അതിന് എന്നാണ്
സ്വന്തം മുഖമൊന്ന് കാണാൻ കഴിയുക..!

എത്ര ലളിതം



എത്ര നിസാരമായും ഒരു കൊലപാതകം നടത്താം.
പക്ഷേ നിനക്കതറിയില്ല.
പെരുവിരലും ചൂണ്ടുവിരലും ചേർത്തമർത്തി
ഞാൻ പുഴുക്കളെ കൊല്ലുന്നത് കണ്ട് നീ ഛർദ്ദിച്ചു.
പുഴു ചത്തതിലല്ല, എന്റെ വിരലിൽ
അതിന്റെ ചലം പുരണ്ടതിലായിരുന്നു നിനക്ക് പ്രശ്നം.
ഒരു കല്ലെടുത്ത് പുഴുവിന്റെ തലയിൽ
ഇടിച്ചാൽ മതിയായിരുന്നു.

നീണാൾ വാഴട്ടെ മൌനം

പതിവുപോലെ ചീവിടുകളുടെ
പാതിരാ കവി സമ്മേളനം കേട്ടു കൊണ്ട്
പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്
വീട്ടിലേക്ക് ആന്തിയാന്തി നടക്കുകയായിരുന്നു ഞാന്‍.
ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്
ആലവട്ടം വീശുന്നു ണ്ടായിരുന്നു.
തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍

മഴപെയ്യുംവരെ

ഏറെക്കാലങ്ങൾക്ക് ശേഷം
ഇന്നു പെയ്ത മഴ
ഒരു ദിവസത്തേക്കുമാത്രമായി
ഈ പെരുവഴിയെ
ഒരു നദിയാക്കിമാറ്റി.

കുന്നിന്റെ ഉച്ചിയിൽ നിന്നും ജലം
തുള്ളിയോട് തുള്ളി ചേർന്ന്
പെരുവെള്ളമായി താഴേക്ക്
ആർത്തലച്ചൊഴുകി.

പരോളിനു പുരസ്കാ‍രം




ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മത്സരത്തിനുണ്ടായിരുന്ന മുപ്പത്തിയഞ്ച് ടെലിഫിലിമുകളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് പരോളിന്റെ കാമറ കൈകാര്യം ചെയ്ത രെജിപ്രസാദിനാണ്. ഈ ചെറിയ സന്തോഷം പങ്കുവച്ചുകൊള്ളുന്നു.

ജീവചരിത്രം

മുപ്പത്തിരണ്ടു കലണ്ടറുകൾ..
അതാണെന്റെ ജീവചരിത്രം.
ചതുരക്കള്ളികളിൽ
അടങ്ങിയൊതുങ്ങിയ ദിവസങ്ങളേയും
ചുവരിൽ തൂക്കി,
ഒരു തുടരൻ പുസ്തകം.

ഒന്നുമുതൽ ഒന്നേന്ന്

മഴപെയ്യുന്നു
ഓർമകൾ മണ്ണിരകളെപ്പോലെ വീടുവിട്ടിറങ്ങുന്നു
അത്താഴത്തിന് ഒരുപിടി മണ്ണുവാരിത്തിന്നുന്നു.
ചിരട്ടകൾക്കുള്ളിൽ വെന്തുപൊടിഞ്ഞത്,
മാന്തണൽ മണക്കുന്നത്,
ഉപ്പു രുചിക്കുന്നത്...

ഔട്ട് ഓഫ് റെയ്ഞ്ച്

ഉച്ചവെയിൽ കത്തുന്ന പച്ചിലക്കാട്ടിലൂടെ
ഒച്ചയില്ലാതെ നടക്കുന്നുണ്ടൊരു കാറ്റ്.
ചിറകു ചിമ്മിത്തുറന്ന് പൂമ്പാറ്റകൾ
ഒറ്റവാക്കും തിരിയാത്ത
കവിതയെഴുതുന്നുണ്ട് കാറ്റിൽ.

മരങ്ങൾ ഇണചേരുമോ !



രാത്രി വൈകി,
തോപ്പിനും തോടിനും നടുവിലൂടെ
വീടിലേക്കിഴഞ്ഞ് പോകുന്ന വഴിയേ നിശബ്ദം
നടക്കുകയായിരുന്നു ഞാൻ.
നിലാവിന്റെ ഇരുൾ വെളിച്ചത്തിൽ
ഇരു വശവും മരങ്ങളുടെ ചലനങ്ങൾ
എന്നെ സംശയാലുവാക്കി.

.............................

വാക്കുകൾ പൊടുന്നനെ എന്നെ ഉപേക്ഷിച്ചുപോയി
പറവ പൊടുന്നനെ ഉരഗമായതുപോലെ
ആകാശത്ത് നിന്നും ഞാൻ ഭൂമിയിലേക്ക് വീണു
എന്റെ മുള്ളുകൾ എന്റെ ചോരയിൽ തറഞ്ഞുകയറി

കണ്ടു കണ്ടിരിക്കുന്നോരെന്ന്-3

കണ്ടുകണ്ടിരിക്കുന്നവരെ പൊടുന്നനെ കാണാതാവുന്ന അവസ്ഥ എന്ങ്ങനെ തരണം ചെയ്യണമെന്ന് മനുഷ്യൻ ഇനിയും കണ്ടെത്തിയിട്ടില്ല.. അടിയന്തിരമായി ചെയ്യേണ്ട ഒന്നാണതെന്ന്ൻ തോന്നുന്നു. ഇന്നലെ വ്വരെ കൂടെയുണ്ടായിരുന്ന ഒരാൾ, ഒരു വലിയ വലയിലെ ഒരു ചെറിയ കണ്ണിയായ എന്നെ വിരൽ കൊണ്ട് കോർത്തുകൊണ്ട് ഈ വലയെ തന്ന്നെ നെയ്തു നിവർത്തുന്നതിൽ കൂടെനിന്നിരുന്ന ഒരാൾ പൊടുന്നനെ ഇനിയില്ല എന്നവണ്ണം അപ്രത്യക്ക്ഷനാവുക എന്നത് താദാത്മ്യപ്പെടാൻ പറ്റുന്ന ഒന്നല്ല. ജ്യോനവൻ എന്റെ ആരുമല്ല. എനിക്ക് അവനില്ലെങ്കിലും ജീവിതം സാധ്യമാണ്.അവൻ മരിച്ചുപോയി എന്നതിൽ എനിക്ക് എന്തു തോന്നുന്നു എന്ന് ഇപ്പോൾ പറയാനാവുന്നില്ല.ഞാനൊരുപക്ഷേ പൊള്ളിയ കൈ കൊണ്ട് വീണ്ടും തീയിൽ തൊടുമ്പോലെയാണ് അവന്റെ മരണവാർത്ത കേട്ടത്..മരവിപ്പല്ല. ഒന്നും അറിയാൻ കഴിയാത്ത അവസ്ഥ. എങ്കിലും ചിലപ്പോഴൊക്കെ അവനെക്കുറിച്ച് ആലോചിക്കുമ്പോൾ ഞ്ഞാൻ കുഴഞ്ഞ മണ്ണുപോലെ ചവുട്ടിയാൽ പുതയുന്ന ഒറാത്മാവായി മാറുന്നത് എനിക്കറിയാം
ലാപുടയുടെ പുസ്തക പ്രകാശനത്തിന്റെ അന്ന് ഞാൻ അവനെ ക്കണ്ടു.അവൻ എന്റെ അടുത്തുവന്നു. ചിരപരിചിതനെപ്പോലെ എന്റെ കയ്യിൽ കറ്റന്നുപിടിച്ചു. ഞാൻ കാസർകൊടു നിന്ന് വന്നത് നിങ്ങളെ കാണാനാണ് അറിയുമോ എന്ന് ചോദിച്ചു.എനിക്കറിയീല്ലായിരുന്നു. അവൻ പറഞ്ഞു.ഞാനാണ് ജ്യോനവൻ എന്ന പേരിൽ.. ഞാൻ അവനോട് ചിരിക്കുകയും വർത്തമാനം പറയുകയും മാത്രമേ ചെയ്തുള്ളു. എന്തിന് അവൻ അങ്ങനെ പറഞ്ഞു എന്നെനിക്കരിയില്ല.ഒരുപക്ഷേ അവൻ എല്ലാവരോടും അതുതന്നെ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി. എനിക്കവ്വനെ കെട്ടിപ്പീറ്റിക്കണമെന്നോ എന്നെ കാണാൻ ഇത്ര ദൂരം വന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കണമെന്നോ തോന്നിയില്ല. എന്തുകൊണ്ടാണെന്നറിയില്ല. അവൻ എനിക്ക് എന്റെ നമ്പർ തരുകയൂം എന്റെ നമ്പർ വാങ്ങുകയും ചെയ്തു .പിന്നീട് പിരിയുമ്പോൾ കാണുകയോ കവിതയെകുറിച്ച് സംസാരിക്കുകയോ ചെയ്തില്ല.പരസ്പരം പുകഴ്ത്തിയില്ല. അവൻ എന്നെയോ ഞാൻ അവനെയോ ഒരിക്കലും വിളിച്ചിട്ടില്ല. ഒടുവിൽ ഞാൻ അവനെ വിളിക്കുന്നത് .അവൻ മിടിക്കുന്ന്ന ഒരു ഹൃദയം മാത്രമായി ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോഴാവണം. നാട്ടിൽ വന്നപ്പോൾ എടുത്ത നമ്പർ ആയതിനാലാവും .09496452967 എന്ന നമ്പർ ഇപ്പോൾ നിലവിലില്ല എന്ന മറുപടിയാണ് കേട്ടത്. അവൻ മരിച്ചുപോയി എന്ന് എന്നോടെല്ലാവരും പറയുന്നു. അവൻ മരിച്ചു എന്ന് ഞാൻ കണ്ടില്ല.എന്നാലും അവൻ മരിച്ചുകാണും.അതിലൊന്നുമല്ല എനിക്ക് വിഷമം.അവൻ എറണാകുളത്ത് വരാ‍ാതിരുന്നെങ്കിൽ..എന്റെ കൈപിടിച്ച് അങ്ങനെ പറയാതിരുന്നെങ്കിൽ.ഒരിക്കലും അവന്റെ മരണം എന്നെ തൊടില്ലായിരുന്നു. അവൻ മരിക്കുമ്പോൾ എന്നെയും കൂടി വേദനിപ്പിക്കാനാണ് അവൻ അവിടെ വന്നതെന്ന് ആറിഞ്ഞിരുന്നെങ്കിൽ ഞാനവനെ കണാതെ ഒളിച്ചേനെ.

കണ്ടുകണ്ടിരിക്കുന്നൊരെന്നെ - 2

കിടന്ന കിടപ്പിൽ മേലോട്ടു വിക്ഷേപിച്ച തുപ്പ്
കീഴ്പോട്ടുവരാതെ മേലോട്ട് മേലോട്ട്
പോയ്പോയ്പോയിരുന്നു
അത് ആകാശത്തിന്റെ വാതിൽ തുറന്ന്
ദൈവത്തിന്റെ കാലിൽ ചെന്നടിച്ചു
അന്തരീക്ഷത്തിൽ അശരീരിയുണ്ടായി.
“തുപ്പരുതപ്പാ അത് തപ്പ്” ..

കിടകിടന്ന് കിടകിടന്ന് ഞാൻ മരച്ചുപോയിരുന്നു
മുതുക് പലകപോലെ,
മരം പോലെ കൈകാലുകൾ,
ഗോലിപോലെ കണ്ണുകൾ,
അടുപ്പുപോലെ മൂക്ക്,
വാ....വാ പോലെ തന്നെ, തുറന്ന്...
ചത്തുപോയൊരൊച്ചുപോലെ എന്റെ....
(വേണ്ട നിങ്ങൾ അതിഷ്ടപ്പെടില്ല
അതു പുറത്തിനി വരാതെ ഉൾവലിഞ്ഞു.)
എന്നെക്കിട്ടിയതിന്റെ ആവേശം അന്തരീക്ഷത്തിൽ മുഴങ്ങി
എനിക്കുചുറ്റും ആൾക്കൂട്ടത്തിന്റെ ഒരു ആൽമരം വളർന്നു
നിലത്തുമുട്ടാത്ത ആയിരം വേരുകൾ കൊണ്ട്
അത് എന്നെ വരിഞ്ഞു
ഞാൻ ഉയർത്തപ്പെട്ടു..
തിരഞ്ഞുവന്നവരുടെ തിരയാൽ നയിക്കപ്പെട്ടു,
തിരയിൽ നിന്നും തിരയിലേക്ക്....
എങ്ങോട്ടു കൊണ്ടുപോകുന്നു എന്നെ?
ഞാൻ ചോദിച്ചു.
ആരും ഒന്നും പറഞ്ഞില്ല
എന്തിനു കൊള്ളാം എന്നെ ?
ഞാൻ ചിന്തിച്ചു
ആരും അതു കേട്ടില്ല
നിങ്ങൾ എന്നെ തിന്നുമോ?
ചൂണ്ടയിൽ വീണ മീനിനെപോലെ
ചിതമ്പലുകൾ ചെത്തി,
വെടിയേറ്റു വീണ കൊറ്റിയെപ്പോലെ
ചിറകുകൾ വെട്ടി,
കെണിയിൽ വീണ മാനിനെപ്പോലെ
കൊമ്പുകൾ പുഴക്കി
നിങ്ങളെന്നെ പൊരിച്ചു തിന്നുമോ?
ചില്ലകൾ വെട്ടിയ മരത്തെപ്പോലെ
അറുത്തുകീറി,
ഉടച്ചൊരുക്കിയ പാറപോലെ
കൊത്തിമിനുക്കി,
നനച്ചുകുഴച്ച മണ്ണുപോലെ
ചെത്തിച്ചെതുക്കി,
നിങ്ങളെന്നെ പ്രതിഷ്ഠചെയ്യുമോ?
ഞാനുറക്കെ ചോദിച്ചു....
ആരും ഒന്നും കേട്ടില്ല.
എനിക്ക് കരച്ചിൽ വന്നു.
കാതുപൊട്ടന്മാർ ഇവരെന്നെ കേൾക്കുന്നില്ലല്ലോ!
എനിക്കുമുള്ളതുപോലെ നിങ്ങൾക്കുമില്ലേ
ജീവിതങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സങ്കടങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സംശയങ്ങൾ?
പറയിനെടാ നായിന്റെ മക്കളേ
ഞാനാക്രോശിച്ചു.
അതുകേട്ട് ഒരു നായിന്റെ മോൻ എനിക്ക് മുകളിലിരുന്ന്
നേരേ താഴേക്ക് ഒരൂക്കൻ തുപ്പു തുപ്പി
ഹൊ!
അത് ആകാശത്തിന്റെ അരിപ്പകടന്ന്
കാറ്റുകളുടെ കടലുതുഴഞ്ഞ്
ഉച്ചവെയിലിന്റെ പുതപ്പു പറത്തി
എന്റെ മുഖം കഴുകി.
എന്റെ എല്ലാ സംശയങ്ങളും നിലച്ചു...

കണ്ടുകണ്ടിരിക്കുന്നൊരെന്നെ...


കണ്ടു കണ്ടിരിക്കെ
എന്നെ കാണാതായി..
നാട്ടുകാരും വീട്ടുകാരും
തിരക്കി നടക്കാൻ തുടങ്ങി.
കണ്ടവരോടൊക്കെ അവർ ചോദിച്ചു
അവനെ കണ്ടോ ആ പു...?
തിരയുന്നവർ തിരതിരയായി
വന്നുകൊണ്ടിരുന്നു.
അവർ ചോദിച്ചു അവനെ കണ്ടോ ആ പൂ‍.....?
എനിക്ക് ചിരിവന്നു.
കണ്ണുപൊട്ടന്മാർ,
ഇവരൊന്നും എന്നെ കാണണ്ടെന്ന്
കല്ലുപോലെയിരുന്നു.
കല്ലിൽ തട്ടി ആളുകൾ വീണ് മൂക്ക് മുറിഞ്ഞു.
എന്നിട്ടും ആരും എന്നെ കാണുന്നില്ലല്ലോയെന്ന്
അതിശയിച്ച് ഞാൻ സ്വയമൊന്നു നോക്കി.
നടുങ്ങിപ്പോയി
എന്നെ കാണുന്നില്ല...!
എവിടെപോയതാവും എന്ന്
അന്തമില്ലാതെ ചിന്തിച്ചു ഞാനിരുന്നു.
എവിടെപോവാൻ,
എവിടെപ്പോയാലും പട്ടിയെപ്പോലെ വരും
എന്ന് കരുതി കാത്തിരുന്നു.
നേരം വെളുത്തു, നേരം പഴുത്തു, നേരം കറുത്തു....
എവിടെപോയി കിടക്കുന്നു,
ഈ എന്തിരവൻ...?
എനിക്ക് ദേഷ്യം വന്നു.
ഞാൻ
ഇരുന്നിടത്തുനിന്നെണീറ്റു.
തിരയുന്നവരുടെ കൂടെ ചേർന്നു.
കാണുന്നിടവും കാണാത്തിടവും
അരിച്ചുനോക്കി.
എതിരേ വരുകയായിരുന്ന
ഒരു മൈരൻ എന്നോടു ചോദിച്ചു.
കണ്ടോ ആ താ...?
ഞാൻ അതു കേട്ടില്ലെന്ന് നടിച്ച്
പോയി തുലയെട കൂ...എന്ന്
മനസിൽ പറഞ്ഞു കൊണ്ടു നടന്നു.
ഒരുവൾ എന്റെ എതിരേ വരുന്നതുകണ്ടു
അവളുടെ വേഗത എന്റെ ശരീരം കടന്ന് നടന്നുപോയി
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
എന്റെമണം അവളുടെ കയ്യിൽ കണ്ടു.
എന്റെ മണമല്ലല്ലോ ഞാൻ ....!
മണമില്ലാത്ത എന്നെ കിട്ടിയാലും മതി...
ഞാൻ നടന്നു.
നടന്നു നടന്നു പോകുമ്പോൾ
ഈ നടപ്പല്ലെങ്കിലോ ഞാൻ എന്നു കരുതി
നിന്നു....
കണ്ടില്ല
നിന്നു നിന്നു തളർന്നപ്പോൾ
ഈ നിൽ‌പ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
ഇരുന്നു....
കണ്ടില്ല
ഇരുന്നിരുന്നു തളർന്നപ്പോൾ
ഈ ഇരിപ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
കിടന്നു....
ഹ!
എന്തൊരു കിടപ്പാണത്....!
ആ കിടപ്പിൽ കിടന്ന് മേലോട്ട് ഒരൂക്കൻ തുപ്പ് തുപ്പി.
അപ്പോൾ കാണായി എന്നെ.....

Photograph: Will Simpson

ഒച്ച്‌

തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവിൽ ജീവിക്കുകയാണു ഞാൻ.

ആലിംഗനം

ഒരു പെണ്ണായി പിറന്നിരുന്നെങ്കിൽ ഞാൻ
എന്നിലേക്കു വരുന്ന ഓരോ പുരുഷനോടും പറഞ്ഞേനെ,
'ഹേ പുരുഷാ, നിന്റെ ചലിക്കുന്ന ശരീരാവയവങ്ങളിൽ
ഏറ്റവും ചെറുതായ ലിംഗം കൊണ്ട്‌ എന്നെ തൊടരുത്‌,
നിന്റെ ദീർഘമായ കൈകളും,
ബലിഷ്ഠമായ കാലുകളും,
താമരപോലെ ആയിരം ഇതളുകൾ വിടർന്ന
മുഖപേശികളും കൊണ്ട്‌
എന്നെ പുണർന്നും മുകർന്നും ശ്വാസം മുട്ടിക്കൂ...

എനിക്കറിയില്ല നിന്നെ...

ഇതു ഞാൻ തന്നെയോ എന്നെനിക്കറിയില്ല...
എന്നെപ്പോലെ ആരോ ഒരാൾ.
ഈ വെയിൽ, വെയിൽ തന്നെയോ എന്നുറപ്പില്ല,
വെയിൽപോലെ എന്തോ ഒന്ന്
അത്രമാത്രം.

ഒരു മരത്തിന്റെ ജീവിതം

ഈ മരത്തിന്റെ ജീവിതമാണ് ജീവിതം.
എത്ര നിസഹായമാണത്!
ഇവിടെ മുളയ്ക്കണമെന്നോ
ഇവിടെ വളരണമെന്നോ അത് കരുതിയതല്ല
ഇവിടെ ആരോ അതിനെ കാഷ്ടിച്ചുപോയി
അതിനാൽ, ഇവിടെ!

പാചകം

പ്രണയത്തിന്റെ പാചകപ്പുരയിൽ
അവനെയും അവളെയും നുറുക്കിവെച്ചിട്ടുണ്ട്
ഉപ്പുചേർത്തിട്ടുണ്ട്
മുളകുചേർത്തിട്ടുണ്ട്
പാചകത്തിനു പാകമായിട്ടുണ്ട്..

അടുപ്പുകത്തുന്നുണ്ട്
എണ്ണതിളയ്ക്കുന്നുണ്ട്
ഫ്ലേവർ ലോക്ക് പൊട്ടിച്ച്
മസാലമണങ്ങൾ
അന്തരീക്ഷത്തിലേക്ക് ഒളിച്ചോടിയിട്ടുണ്ട്...

തിക്കിത്തിരക്കുന്നുണ്ട്
രുചിയുടെ ഉത്പ്രേക്ഷകൾ
ഊട്ടുപുരയിൽ

പാചകക്കാരാ
പാചകക്കാരാ
നീ എവിടെപ്പോയിക്കിടക്കുന്നു
ബീഡിവലിക്കാനോ
പട്ടയടിക്കാനോ
അതോ കാമുകിയുടെ മിസ്കോളുവന്നോ?

ഇന്നലെ മുഴുവൻ



നീ
ഇന്നലെ തൊടുത്ത അമ്പ്
എന്റെ ഹൃദയത്തിൽ തറച്ചു.
ഞാൻ അതുമായി ഇന്നലെ മുഴുവൻ
പറക്കുകയായിരുന്നു.
കടലുപോലെ തോന്നിക്കുന്ന
ഒരു നദി കടന്നു.
കണ്ണീർച്ചാലുപോലെ
മെലിഞ്ഞുപോയ ഒരു കടലും.

എനിക്ക് വയ്യ.


വേണമെങ്കിൽ എണീറ്റ്
അടുക്കളയിൽ പോയിരിക്കാം
പച്ചക്കറിയരിഞ്ഞോ
പാത്രം കഴുകിയോ
ഉപ്പുനോക്കിയോ
അവളെ സഹായിക്കാം

പിടിച്ചെടുത്തത്

നമ്മൾ കരുതുന്നപോലെ
അയാൾ ഇപ്പോൾ
ജീവിച്ചുകൊണ്ടിരിക്കുന്നത്
അയാളുടെ ജീവിതമല്ല
ജനിച്ചപ്പോൾതന്നെ
പിടിച്ചെടുത്ത ഒന്നാണ്
മഴയിൽ പുറന്തോട് പൊട്ടി
പുറത്തുവരുന്ന പുൽനാമ്പ്
ആദ്യം കാണുന്ന മൺ‌തരിയോട്
ചെയ്യുന്നപോലെ
അനുമതിചോദിക്കാതെ
ഒത്തുതീർപ്പുകളില്ലാതെ
ഏറ്റവും ലളിതമായി ചെയ്ത
അവകാശസ്ഥാപനം..

പുതുവഴികൾ

ഞാൻ ചീത്തയാണ്‌.
ഒരു മനുഷ്യന്‌ എത്രത്തോളം
ചീത്തയാകാമോ അത്രത്തോളം.
ആധികമാർക്കും അറിയില്ല
ഈ സത്യം.
അറിഞ്ഞവർ ആരോടും പറഞ്ഞിട്ടുമില്ല.

പരോൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നു





പ്രിയസുഹൃത്തുക്കളെ,

കാഴ്ച ചലചിത്ര വേദിയുടെ ബാനറിൽ നമ്മൾ മലയാളം ബ്ലോഗർമാർ ചേർന്ന് സാക്ഷാത്കരിച്ച “പരോൾ” ബ്ലോഗ് വായനക്കാർക്കായി ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗിന്റെ എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ബൂലോകകവിതയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓണപ്പതിപ്പിലാണ് പരൊൾ പ്രസിദ്ധീകരിക്കുന്നത്.ഓണപ്പതിപ്പിന്റെ റിലീസിനു ശേഷം പരോളിലേക്കുള്ള ലിങ്ക് ഇവിടെ പ്രസിദ്ധീകരിക്കാം. അഭിപ്രായങ്ങളും വിമർശനങ്ങളുമായി ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിച്ചുകൊണ്ട്...

പരോൾ ടീമിനുവേണ്ടി
സനാതനൻ

ദളിത കവി

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
വയൽത്തണ്ടിന്റെ ഊത്തും
കരഞണ്ടിന്റെ ഇറുക്കും
നനഞ്ഞ മണ്ണിളകുമ്പോൾ
കലപ്പനാവിൽ നിന്നുയരുന്ന
മന്ത്രവാദവും മറന്നിട്ടില്ല

Q/A

മാവേലിസ്റ്റോറിൽ
Q
സിനിമാപ്പെരയിൽ
A

സർക്കുലർ

ഓണച്ചന്തയിൽ
ഒരു വാഴയ്ക്കാ
നാടൻ വെള്ളരിപ്പിഞ്ചിനെ
തുണിപൊക്കിക്കാണിച്ചു.
അന്തിച്ചുപോയ
വെള്ളരിപ്പിഞ്ച്
വെള്ളരിക്കാപ്പട്ടണം പോലീസ് സ്റ്റേഷനിൽ
സ്ത്രീപീഢനത്തിന്
കേസ്കൊടുത്തു.

മുന്നറിയിപ്പ്

കവിതയെഴുതിയെഴുതിയെഴുതി
ഞാൻ മരിക്കുന്ന നാൾ
കവിതവിഴുങ്ങിവിഴുങ്ങിവിഴുങ്ങി
നിങ്ങളും മരിക്കും

കയ്യെഴുത്ത് പ്രതി

കോടതി മുറിയിൽ
ഒരു കവി
വക്കീൽ വേഷത്തിൽ
കള്ളനെപ്പോലെ
ആരും കാണാതെ
കവിതയുടെ പൂട്ടു പൊളിക്കുന്നു

പഴംബാക്കികൾ

മൊബൈൽ ഫോൺ
ലാപ്ടോപ്പ്
മെമ്മറിസ്റ്റിക്ക്
ബ്ലൂടൂത്ത്
വൈ ഫൈ
2ജി
3ജി
4ജി
5ജി
ഞാനിങ്ങനെ പുരോഗമിക്കുന്നു.

വെയിൽ
കാറ്റ്
മഴ
മഞ്ഞ്
രാത്രി
പകൽ
ഭൂമി ഇപ്പോഴും പഴഞ്ചൻ തന്നെ.

ദാഹം
വിശപ്പ്
പ്രേമം
കാമം
ഉളുപ്പ്
ഉറക്കം
കുറേ പഴംബാക്കികൾ.

?

ഒരു ചോദ്യത്തിന്റെ തലയിൽ
എത്ര ഉത്തരങ്ങളുടെ ചുമടുണ്ടാവും?

അമ്മയോട്

അമ്മയെ തെറിവിളിക്കുമ്പോഴാണ്
ഞാനെന്റെ ശക്തി
അതിന്റെ പാരമ്മ്യത്തിൽ
തിരിച്ചറിയുന്നത്.
അച്ഛനെ തല്ലുമ്പോൾ പോലും
ഇത്രമാത്രം
കരുത്തെനിക്കുണ്ടായിരുന്നതായി
അറിഞ്ഞിരുന്നില്ല.

മഴയിരമ്പം

മഴപെയ്യും മുൻപ്
മാ‍നം മുട്ടെ ഉയരുന്ന
ഒരാരവമുണ്ട്...
അത് കേൾക്കുമ്പോൾ തുടങ്ങും
മഴക്കുളിരുണർത്തുന്ന
രോമഹർഷം.
ഏറെ മഴകൾ നനഞ്ഞിട്ടും
മഴയുടെ സംഗീതമാണതെന്നായിരുന്നു
ധരിച്ചിരുന്നത്.
അതുതന്നെയായിരുന്നു മഴകളുടെ നാട്യവും.
ശക്തിസ്വരൂപനായ മഴ.
സൌന്ദര്യധാമമായ മഴ.
ശക്തിസ്വരൂപിണിയായ മഴ.
ഉഗ്രമൂർത്തിയായ മഴ.
ഈയിടെയായി
മഴയിരമ്പത്തിനുപിന്നാലെ
മഴവന്ന് പോകും;
മണ്ണ് നനയാതെ,
മനസു നിറയാതെ.
അങ്ങനെ
എത്രയെങ്കിലും മഴപ്പത്രാസുകൾക്ക്
കാതോർത്തിരുന്നിട്ടാണ് അറിയുന്നത്,
മഴയുടെതല്ല
മഴവരുന്നേ എന്ന് ആർത്തലക്കുന്ന
ഇലത്തലപ്പുകളുടേതാണതെന്ന്;
ഭ്രമിപ്പിക്കുന്ന ആ സംഗീതം.
മഴയിരമ്പം.

മഴയിരമ്പമേ
നീ
മഴയിരമ്പമല്ല
ഇലയിരമ്പമാകുന്നു
ദുർബലമായ ഇലകളുടെ മുറവിളി
അതുകൂടിയില്ലായിരുന്നെങ്കിൽ
മഴയെത്ര ദുർബലമാണെന്ന്
ഓരോ മഴയും
ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുഷിവ്

സഖാവ് അച്യുതാനന്ദനിലായിരുന്നു
എന്റെ ഏക പ്രതീക്ഷ
സഖാവ് പിണറായി
പ്രതീക്ഷ തെറ്റിച്ചതുകൊണ്ടല്ല കേട്ടോ
സഖാവ് കെ.കരുണാകരൻ
എന്റെ പ്രതീക്ഷകളെ
തകിടം മറിച്ചതുകൊണ്ടാണ്..
സഖാവ് ഉമ്മൻ ചാണ്ടിയും
സഖാവ് ചെന്നിത്തലയുമൊന്നും
സഖാവ് അച്യുതാനന്ദനും
സഖാവ് കരുണാകരനും
ഒപ്പമെത്തില്ലല്ലോ ഒരിക്കലും..
സഖാവ് വാജ്പേയിയിലായിരുന്നു
കുറച്ചുകാലം മുൻപുവരെ എന്റെ പ്രതീക്ഷകൾ
സഖാവ് അധ്വാനിജി കാരണം അതും
തകിടം മറിഞ്ഞു.
സഖാവ് മന്മോഹൻ സാർ
പ്രതീക്ഷക്കു വകനൽകുന്ന ആളല്ല
ഇത്രകാലം ടെലിവിഷന്റെ മുന്നിലിരുന്നിട്ടും
വിപ്ലവമുണ്ടാക്കുന്ന ഒന്നും
അങ്ങേരുടെ വായിൽ നിന്ന് വീണ്കണ്ടിട്ടില്ല.
വല്ലപ്പോഴും
സഖാവ് നരേന്ദ്രമോഡിയോ
സഖാവ് വരുൺ ഗാന്ധിയോ
പ്രതീക്ഷക്ക് വക നൽകുന്നതാണ് ആശ്വാസം.
എന്തു തന്നെയായാലും സഖാവ് ഞാൻ
കാത്തിരുന്ന് മുഷിഞ്ഞു എന്ന് പറഞ്ഞാൽ മതി.
ചരിത്രം ഇത്ര വരണ്ട ഒരു കാലമുണ്ടായിട്ടുണ്ടോ ഇങ്ങനെ!

റേഷൻ കട


ചിലർക്ക്
റേഷൻ കടയെന്ന് കേൾക്കുമ്പോൾ
മണ്ണെണ്ണവിളക്കിനെ ഓർമ്മവരും
മണ്ണെണ്ണവിളക്കെന്ന് കേൾക്കുമ്പോൾ
അബ്രഹാം ലിങ്കനെ ഓർമ്മവരും
അബ്രഹാം ലിങ്കനെക്കുറിച്ചോർത്താൽ
അമേരിക്കയെ ഓർമ്മവരും
അമേരിക്കയെക്കുറിച്ചോർത്താൽ

പാപമേവിധി പാപമേഗതി

ഞാനാണ് ഞാനാണ് ഞാനാണ്..
കോഴികൂവുന്നതിനു മുൻപുതന്നെ
മൂന്നുപ്രാവശ്യം പറഞ്ഞെങ്കിലും
എന്റെ പേരെനിക്ക് ഓർമ്മവന്നില്ല.
അവസാനത്തെ പ്രതീക്ഷയായി
നീ മുറുകെ പിടിച്ച വിരലുകൾ
ഞാൻ മുറിച്ചുകളഞ്ഞെങ്കിലും
എന്നെ തീപിടിക്കാതിരുന്നില്ല.

ഉത്തമപുരുഷൻ

മകനേ നീ
അച്ഛനെപ്പോലെ
ഉത്തമപുരുഷനായ് വരണം

നാവിലെപ്പോഴും
നല്ലവാക്കിന്റെ
നേർമയുണ്ടാവണം.

പാറ



മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..

മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.

പാവം

ഉറങ്ങുന്നതിനുമുൻപ് ചെയ്യേണ്ടതൊക്കെ
കൃത്യമായി ചെയ്തിട്ടുണ്ടായിരുന്നു.
ഓൺ ലൈനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കെല്ലാം
ഗുഡ്നൈറ്റ് പറഞ്ഞു.
മുറ്റത്തെ ലൈറ്റണച്ച് ഞെളിഞ്ഞ്നിന്ന്
മരച്ചുവട്ടിൽ മൂത്രമൊഴിച്ചു.

സ്മാരകം

കെട്ടിക്കിടപ്പിന്റെ മടുപ്പും
ആർദ്രതയുടെ തുടിപ്പും ചേർന്ന്
ഒരു അരുവിയെ സൃഷ്ടിച്ചു.
പർവ്വതങ്ങളുടെ മുകളിൽ നിന്നും
പാറകളുടെ കാരാഗൃഹം ഭേദിച്ച്
അത് താഴേക്ക് ചാടി.
ചിതറിയ ശരീരം
സ്വാതന്ത്ര്യാഭിവാഞ്ജയിൽ തുന്നിച്ചേർത്ത്
അത് ഒഴുകാൻ തുടങ്ങി.
വയസൻമരങ്ങൾ വേരുകൾകൊണ്ട് തടസം നിന്നു.
പർവതശിഖരങ്ങൾ വഴിമുടക്കിക്കൊണ്ട് ഇടിഞ്ഞുവീണു.

നുറുങ്ങുന്ന വേദനയിലും അത്
എതിർപ്പുകളെ ചെറുത്തുമുന്നേറി
നിന്നിടത്തുനിന്നൊരിക്കലും മാറാത്തവയുടെ പ്രതിബന്ധങ്ങൾ
മാറ്റംതന്നെ ജീവിതമാക്കിയതിന്റെ മുന്നിൽ അടിപതറി.
സ്വാതന്ത്ര്യത്തിന്റെ കൊച്ചുകൊച്ചുമുദ്രാവാക്യങ്ങളുമായി
അരുവികൾ കൂടിച്ചേർന്നു.
ഒരു ബൃഹത്തായ പുഴ ഉരുവം കൊണ്ടു.

കാട്ടിൽ നിന്നും പുഴ പുറത്തുകടന്നു.
ഗ്രാമങ്ങളിലൂടെ അതിന്റെ പ്രയാണം കണ്ട് ജനം കുളിരുകൊണ്ടു.
അതിരുകൾ വലുതാക്കി വലുതാക്കി പുഴ കരുത്തുനേടി,
തടയണകളെ ഭേദിച്ച് മുന്നേറി.
സ്വാതന്ത്ര്യത്തിന്റെ ഇരമ്പം കേട്ട് ഉറങ്ങിക്കിടന്നവർ ഉണർന്നു.
പ്രളയത്തിൽ അവരുടെ വിശ്രമപ്പുരകൾ തകർന്നു.
വേലികെട്ടിത്തളർത്താവതല്ല പുഴയെന്നവരറിഞ്ഞു.

ഗ്രാമത്തിൽ നിന്നും പുഴ പുറത്തുകടന്നു.
നഗരത്തിലൂടെ അതിന്റെ പ്രഭാവം തെളിയിച്ചു മുന്നേറി.
പുഴയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു നഗരം.
എല്ലാ വാതിലുകളും പുഴയിലേക്ക് തുറന്നു
എല്ലാ കുഴലുകളും പുഴയിലേക്ക് തുറന്നു
ചെറിയ ചെറിയ അരുവികളെ നൽകി
നഗരം തന്നെ ശക്തിപ്പെടുത്തുന്നതുകണ്ട്
പുഴ സംതൃപ്തയായി.

കൂറ്റൻ കെട്ടിടങ്ങൾ കണ്ട് ഭ്രമിച്ചു .
പടുകൂറ്റൻ ശബ്ദങ്ങളിൽ മതിമറന്നു.
എതിർപ്പുകൾ കെട്ടടങ്ങിക്കഴിഞ്ഞെന്നുറച്ച്
മുന്നോട്ട് മുന്നോട്ടെന്ന് ജപിച്ചുകൊണ്ടിരുന്ന
ഒഴുക്കിനെ നിരാകരിച്ച്,
അത് സമ്പന്നമായ നഗരത്തിൽ കെട്ടിക്കിടന്നു.

ജലത്തിന്റെ നിരാകരണത്താൽ മരിച്ച ഒഴുക്കിന്
സ്മാരകമാണ് ഈ കുറിപ്പ്...
(ജലം ഇനിയും ജീവിച്ചിരിക്കുന്നു)

എന്റെ വോട്ട്-എന്റെ പ്രതിഷേധം

വോട്ട് ഒരു അവകാശമെന്നായിരുന്നു എന്റെ ധാരണ.
ഇപ്പോളത് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നു.
എന്റെ വോട്ട് ആത്മാഭിമാനത്തോടെ വിനിയോഗിക്കാനുള്ള അവസരം ഇന്ന് ഒരു പ്രസ്ഥാനവും നൽകുന്നില്ല.
തന്ത്രപൂർവമല്ലാതെ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് എനിക്ക് മുന്നിലില്ല.
തന്ത്രപൂർവം എന്ന് പറയുമ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ
മറ്റൊരുതരത്തിൽ എന്നെ കബളിപ്പിക്കാനുള്ള ശ്രമം അടങ്ങിയ പ്രവർത്തനം എന്നാണ് അർത്ഥം.
ഞാൻ എന്തിന് എന്നെ കബളിപ്പിക്കുന്നവരുടെകൂടെ നിൽക്കണം.
അതല്ലെങ്കിൽ സ്വയം കബളിപ്പിച്ചുകൊണ്ട് ആരും എന്നെ കബളിപ്പിക്കുന്നില്ല എന്ന് ആശ്വസിക്കണം?
എങ്കിലും ഞാൻ വോട്ട് ചെയ്യും.
എന്റെ വോട്ട് എന്റെ പ്രതിഷേധമാണ്, തെരെഞ്ഞെടുപ്പല്ല...
അത് ശരിയായൊരു സിദ്ധാന്തമല്ല എന്നെനിക്കറിയാമെങ്കിലും മറ്റുവഴിയില്ല...

നീറോ

സി.ഡി.റോമിൽ കത്തിയെരിയുന്നത്
നീറോ ചക്രവർത്തിയുടെ
വീണാ നാദമല്ല.
ഇന്റെർ നെറ്റിൽ നിന്ന്
ഡൌൺലോഡ് ചെയ്ത
നഗ്നമായ ജീവിതങ്ങൾ.

പരോളിന് മൂന്ന് പുരസ്കാരങ്ങൾ




ഫോറം ഫോർ ബെറ്റർ ടെലിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൃഷ്ണപിള്ള ഫൌണ്ടേഷനിൽ വച്ചു നടന്ന “ഇമേജസ് 2008“ വീഡിയോ ചലച്ചിത്രമേളയിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം പരോളിന് ലഭിച്ചു.കൂടാതെ മണികണ്ഠനും രെജിപ്രസാദും തിരക്കഥാകൃത്തിനും,കാമറാമാനും ഉള്ള പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.മത്സരത്തിനുണ്ടായിരുന്ന പതിനാലു ചിത്രങ്ങളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.അന്നയുടെ ലില്ലിപ്പൂക്കൾ സംവിധാനം ചെയ്ത അൻ‌സാർ ഖാൻ ആണ് മികച്ച സംവിധായകൻ.ബി.ഹരികുമാർ,ജഗന്നാഥ വർമ,വിജയകൃഷ്ണൻ,മധുപാൽ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മധുപാൽ സമ്മാനദാനം നിർവഹിച്ചു.

ഡിസ്ചാർജ്ജ്

ആശുപത്രി.
തീരുമാനങ്ങളെക്കുറിച്ചുള്ള
വേവലാതികൾ ഊതിയാറ്റുന്ന
രാത്രി.
പെട്ടെന്നൊരു നിലവിളി.
വേദനയുടെ ഒരു സൂചിക്കുന്നായ്
അത് മൂർത്തമായി മുന്നിൽ.
ആരുടെ തൊണ്ടപിളർന്ന്
പുറത്തുവന്നത് ഈ കുന്ന്!
ആളുകൾ ഓടിക്കൂടി
നിലവിളിയെ
വാരിയെടുത്തുമ്മവച്ചു.
തുടയിടുക്ക് പരിശോധിച്ച്
ലിംഗമേതെന്ന് ഉറപ്പുവരുത്തി.
ആൺപിറന്ന നിലവിളി..
ആളുകൾ സന്തുഷ്ടരായി
ആരോഗ്യമുള്ള ഒരു നിലവിളിയുടെ
പിതാവെന്ന് പുറത്തുതട്ടി അഭിനന്ദിച്ചു.
ദീർഘായുസ്സ് നേർന്നു.
പുലർന്നു.
ഒരു സൂചിക്കുന്ന് ഇപ്പോൾ
ഞാൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്
ഡിസ്ചാർജ്ജ് ചെയ്ത് പടിയിറങ്ങുമ്പോൾ...

ഒരു വഴിയുടെ കഥ (കഴിഞ്ഞു)


വീട് വഴിയിലേക്ക്
വായതുറന്ന് കിടക്കുകയാണ്,
മാളത്തിലേക്ക് ചെന്നെത്തുന്ന ഒരു
പെരുമ്പാമ്പുപോലെ വഴി വീട്ടിനുള്ളിലേക്ക്
ഇഴഞ്ഞ് കടക്കുന്നു.

00000000X00000000

31x365=11315
11315 രാപ്പകലുകൾ കടന്നുപോയിരിക്കണം
ഒന്നും എനിക്കോർമയില്ല
ഇന്നത്തെപ്പോലെ
ശപ്തമായവയുണ്ടാകാം അവയ്ക്കിടയിൽ
കടഞ്ഞുവച്ചപോലെ
സൌന്ദര്യമുള്ള ചിലതും ഉണ്ടാകാം.
ഒന്നും എനിക്കോർമ്മയില്ല,
ഇന്നിനെയല്ലാതെ.

അൽ‌പ്പസമയത്തിനകം ഞാനുറങ്ങും
ചിലപ്പോൾ
ഏതെങ്കിലും സ്വപ്നം കണ്ടേക്കാം
ഒരു പാമ്പ് കൊത്താൻ വരുന്നതായോ
കൂർത്ത ഒരുമലമുകളിലൂടെ നടക്കുന്നതായോ
അല്ലെങ്കിൽ
കുട്ടിക്കാലത്തെന്നപോലെ
മരങ്ങളിലും മതിലുകളിലും തൊന്നിത്തൊന്നി
പറക്കുന്നതായോ
നിലത്ത് ഊതിയാൽ പറന്നുപൊന്തുന്നതരം
സിദ്ധികൈവന്നതായോ

5x60x60=18000
18000 സെക്കന്റുകൾ
ഏറിയാൽ അത്രയും സമയത്തിനുള്ളിൽ
ഞാനുണരും
ഇന്ന് എന്ന ഇത് നാളെ ആയി മാറും
സ്വപ്നങ്ങൾ ഒന്നും എനിക്കോർമയുണ്ടാകില്ല
എന്നത്തേയും പോലെ
ഞാൻ മുഖവും കൈകാലുകളും കഴുകി
എന്റെ ദിവസം ആരംഭിക്കും
ആകൃതിയിലോ പ്രകൃതിയിലോ മാറ്റം വരാതെ
ഞാൻ ഞാനായിത്തന്നെ
നിലനിൽക്കുന്നു എന്ന്
വേദനയോടെ തിരിച്ചറിയും....

ചെരുപ്പുകൾ

മുറ്റത്തു ചെരുപ്പുകളുടെ പ്രളയം.കൃഷ്ണൻ‌കുട്ടി അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.പ്രൌഡിയിലും സൌന്ദര്യത്തിലും ഒന്നിനൊന്നിനു മത്സരിക്കുന്ന ചെരുപ്പുകൾ.കുമാരീ കുമാരന്മാരായ ചെരുപ്പുകൾ,യുവതീ യുവാക്കളായ ചെരുപ്പുകൾ എന്നുതുടങ്ങി കാരണവന്മാരായ ചെരുപ്പുകൾ വരെ..ചെരുപ്പുകളുടെ ഒരു സ്വപ്നലോകം.

ഗേറ്റിനുവെളിയിൽ വാഹനങ്ങളുടെ തിക്കും തിരക്കും ആൾക്കാർ വരുന്നു പോകുന്നു.അവർ ഓരോരോ ഭാവങ്ങളിൽ ചെരുപ്പുകൾ അഴിക്കുന്നു,ധരിക്കുന്നു. ചെരുപ്പുകളെ നോവിക്കാതെ പൂവിൽ നടക്കുമ്പോലെ നടക്കുന്നു.കൃഷ്ണൻ കുട്ടി കൌതുകത്തോടെ അവിടമാകെ ചുറ്റിനടന്നു.ഇടയ്ക്ക് മിനുത്ത ഒരു കാറിന്റെ കണ്ണാടിയിൽ മുഖം നോക്കി ഒരു പട്ടിയുടെ ഛായകണ്ട് ഞെട്ടി,അതിനുള്ളിൽ പട്ടി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ഹൊ പട്ടിയുടെ ഒരു ഭാഗ്യമേ എന്നു നെടുവീർപ്പിട്ടു.

മുതലാളിയുടെ ഷെൽഫിലെ ചെരുപ്പുകളെല്ലാം കൃഷ്ണൻ കുട്ടിയുടെ മുന്നിൽ പരേഡു നടത്തി.അവൻ അവരെ സല്യൂട്ട് ചെയ്തു.അവയെല്ലാം കൃത്യമായി തുടച്ചുവൃത്തിയാക്കുന്ന കൈകൾ തന്റ്റേതാണല്ലോ എന്ന ചിന്ത അയാളെ ഉത്തേജിതനാക്കി.മുതലാളിയെ ചെരുപ്പു ഭ്രാന്തനെന്ന് വിളിക്കുന്ന നാട്ടുകാരെയോർത്ത് കൃഷ്ണൻ‌കുട്ടി നീട്ടിത്തുപ്പി.
തപാലിൽ വിദേശനിർമിതമായ ചെരുപ്പുകൾ വരുമ്പൊൾ ചെന്നു വാങ്ങുന്നതുമുതൽ മുതലാളിയുടെ പഴയ ചെരുപ്പുകൾ ധരിച്ചു ചരിതാർത്ഥനാകുന്നതുവരെയുള്ള മഹനീയ കർമങ്ങൾ നിറവേറ്റുന്ന കൃഷ്ണൻ‌കുട്ടി, ചെരുപ്പുകളുടെ സൌന്ദര്യ മത്സരത്തിൽ വിധികർത്താവായി.മുറ്റത്തെ മുഴുവൻ ചെരുപ്പുകളും നടന്നുകണ്ടിട്ട് കൃഷ്ണൻ കുട്ടി ഒരു തീർപ്പിലെത്തി. ഇല്ല.ഒരൊറ്റ എണ്ണത്തിനുപോലും മുതലാളിയുടെ ഷെൽഫിലെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പുകളുടെ അയൽക്കാരാകാനുള്ള യോഗ്യതപോലുമില്ല .ഗേറ്റു കവിഞ്ഞ് നിരക്കുന്ന ചെരുപ്പുകളുടെ കാഴ്ചയിൽ കൃഷ്ണൻ‌കുട്ടി സ്വയം മറന്നു നിൽ‌പ്പായി.

ഉള്ളിൽ ചടങ്ങു തുടങ്ങാറായി.വരുന്നവർക്കൊക്കെ ചായകൊടുക്കണം എന്ന വലിയ കർത്തവ്യം പോലും മറന്നു കൃഷ്ണൻ‌കുട്ടി.അപ്പോഴേക്കും പുറത്ത് ചിരപരിചിതമായ രണ്ട് ചെരുപ്പുകൾ ചലിച്ചു.തേഞ്ഞു തേഞ്ഞ് ആത്മാവുപോയ രണ്ട് സ്ലിപ്പറുകൾ.പോസ്റ്റ്മാനാണ്.എന്നും സ്ലിപ്പർ മാത്രം ധരിക്കുന്ന പോസ്റ്റ്മാൻ..കൃഷ്ണൻ കുട്ടി അൽ‌പ്പം പുച്ഛത്തോടെ തന്റെ പഴയ തുകൽ ഷൂസ് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി
“കത്തുണ്ടോ പോസ്റ്റ്മാൻ?“ അയാൾ ചോദിച്ചു
“ഒരു പാഴ്സൽ...നിന്റെ മുതലാളിക്ക്” അയാൾ പറഞ്ഞു
“ചെരുപ്പാണോ” കൃഷ്ണൻ കുട്ടി ആവേശപ്പെട്ടു
“പിന്നല്ലാതെ”
“ഇറ്റലിയിൽ നിന്നാണോ” കൃഷ്ണൻ കുട്ടി ഉത്സാഹപ്പെട്ടു.ഇറ്റലിയിൽ നിന്നും രണ്ട് ജോഡി ചെരുപ്പുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു.ഇറ്റലിയിലെ തുകൽ ഒന്നു വേറെതന്നെയാണത്രേ..
ഉത്തരം പറയാതെ പോസ്റ്റുമാൻ മുഖം കോടിച്ചു...
എങ്കിലും പോസ്റ്റുമാന്റെ കയ്യിലിരിക്കുന്ന ആ വിലപ്പെട്ട പെട്ടി കണ്ട് മുറ്റത്തെ സർവ ചെരുപ്പുകളും ലജ്ജാപൂർവം മുണ്ടിന്റേയോ,പാന്റ്സിന്റേയോ മറപറ്റാൻ വെപ്രാളപ്പെടുന്നത് കൃഷ്ണൻ‌കുട്ടി തിരിച്ചറിഞ്ഞു.
“എന്താണിവിടെ വിശേഷം..?“
തിരക്കുകണ്ട് പോസ്റ്റുമാൻ ചോദിച്ചു
കൃഷ്ണൻ കുട്ടിയുടെ മുഖം മങ്ങി
ചെരുപ്പുകളിലേക്ക് കണ്ണയച്ചുകൊണ്ട് അവൻ മെല്ലെ പറഞ്ഞു
“മുതലാളി വെളുപ്പിനു മരിച്ചുപോയി....“
അതുകേട്ട് ചെരുപ്പുകൾ നിർത്താതെ ചിരിച്ചു..




*ഒരു പഴയ കഥ(1999 സെപ്റ്റമ്പറിൽ എഴുതിയത്)

പരോൾ - പത്രവാർത്തകൾ

പരോളിന്റെ ചിത്രീകരണ സമയത്തും ശേഷവും അച്ചടി,ദൃശ്യമാധ്യമങ്ങൾ കാഴ്ചചലച്ചിത്രവേദിക്ക് നൽകിയതും തുടർന്നുകൊണ്ടിരിക്കുന്നതുമായ നല്ല സഹകരണത്തെ നന്ദിപൂർവം സ്മരിച്ചുകൊണ്ട്,അച്ചടിമാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ ഇവിടെ പോസ്റ്റു ചെയ്യുകയാണ്.സ്കാൻ ചെയ്യാനുള്ള സൌകര്യങ്ങൾ ഇല്ലാത്തതിനാൽ മൊബൈൽ ചിത്രങ്ങളായാണ് പോസ്റ്റുചെയ്യുന്നത്.ബ്ലോഗിലൂടെ പരസ്പരം അറിയുന്നവർ എന്ന നിലയിൽ എം.കെ ഹരികുമാർ തന്റെ അക്ഷരജലകത്തിൽ എഴുതിയ കുറിപ്പിനും ബെർളിതോമസ് മലയാള മനോരമയിൽ തന്റ്റെ പക്തിയിൽ കൊടുത്ത കുറിപ്പിനും ഏറെ മാധുര്യമുണ്ട്.ബ്ലോഗ് എന്ന മാധ്യമത്തിലൂടെയല്ലായിരുന്നു ഈ സിനിമ ജനിച്ചതെങ്കിൽ പരോളിനെക്കുറിച്ച് പ്രസ്തുത രണ്ട് കുറിപ്പുകളും ഉണ്ടാകില്ല എന്നതുതന്നെ കാരണം.ബെർളി തോമസിന്റെ കാര്യമാത്രപ്രസക്തമായ കുറിപ്പ് കയ്യിലില്ലാത്തതുകൊണ്ട് ഇവിടെ പോസ്റ്റുചെയ്യാൻ കയിയുന്നില്ല.എം.കെ ഹരികുമാറിനും ബെർളിതോമസിനും എന്റെ നന്ദി.മറ്റുമാധ്യമങ്ങളിൽ വന്നവയിൽ ഹിന്ദുവിന്റെ റിപ്പോർട്ടും കയ്യിലില്ല.

പരോളിനെ സാമാന്യജനത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ദൃശ്യമാധ്യമങ്ങൾക്കും (മലയാള മനോരമ ന്യൂസ്,സൂര്യ,അമൃത,ഇൻഡ്യാ വിഷൻ)ഞങ്ങളുടെ ഹൃദയംതൊട്ട നന്ദി.

കലാകൌമുദിയിൽ അക്ഷരജാ‍ലകത്തിൽ എം.കെ.ഹരികുമാർ എഴുതിയ കുറിപ്പ്




ജനയുഗത്തിൽ വന്ന റിപ്പോർട്ട് (അരുൺ.ടി.വിജയനും ലതീഷിനും ഹാറ്റ്സ് ഓഫ്)



ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ട്



കേരളാകൌമുദിയിലെ റിപ്പോർട്ട്

കളരി

പരാജയം ഒരു താന്തോന്നിയാണ്
ആരുടെയും മുന്നിൽ തലകുനിക്കില്ല.
വിജയത്തെപ്പോലെ-
മുണ്ടിൻ കുത്തഴിച്ചുപിടിച്ച്
കെതുങ്ങിത്തൊഴുത്
വിനയത്തിന്റെ കളരികാണിക്കാറില്ല.

വലിക്കണമെന്ന് തോന്നുമ്പോൾ വലിക്കും,
കുടിക്കണമെന്ന് തോന്നുമ്പോൾ കുടിക്കും
(അച്ഛന്റെ മുന്നിലായാലും
അച്ചന്റെ മുന്നിലായാലും),
കിടക്കണമെന്ന് തോന്നുമ്പോൾ കിടക്കും
(ഓടയിലാണെങ്കിലും),
പെടുക്കണമെന്ന് തോന്നുമ്പോൾ പെടുക്കും
(റോഡ് വക്കിലാണെങ്കിലും).
വിജയത്തെപ്പോലെ-
വെളുപ്പല്ല വേഷം.
പൊടിമണ്ണിന്റെനിറം
മുഷിഞ്ഞ മനുഷ്യന്റെ മണം..

നീ വിജയം എന്നു പറയുമ്പോൾ
വിജയത്തിന്റെ നിൽ‌പ്പുകാണണം
താണു താണ് ഭൂമിയോളം പറ്റി
ചുണ്ടിനും ചെവിക്കുമിടയിൽ
അളന്നൊട്ടിച്ച ഒരു ചിരിവിടർത്തി
തലചെരിച്ചും കുനിച്ചും
വിനയം ചുരത്തി..

പരാജയം ഒരു തെമ്മാടിയാണ്
നീ പരാജയം എന്നു മുഖം നോക്കി പറഞ്ഞാലും
കൂസലില്ലാത്ത നിൽ‌പ്പ്
പോയിനെടാ മൈരുകളേ
എന്ന ഭാവം..
മാർബിൾ തറയിലെ
വെറ്റത്തുപ്പൽ..
ചൈനാക്ലേ ആഷ്ട്രേയിലെ
മുറിബീഡി..
വെളുത്ത സിങ്കിലെ
കൊഴുത്ത ഛർദ്ദിൽ..
തറ...

ഈയിടെ ആരോ
പരാജയത്തിന്റെ മുഖത്തുനോക്കി-
നീ വിജയം എന്നു പറഞ്ഞുവത്രേ
എന്തതിശയം
പരാജയം ഒന്നു ഞെട്ടി
മടക്കുകുത്തഴിച്ചിട്ടു
കൈകൂപ്പി തലചെരിച്ചു
തോളുവളച്ച്
കളരിതുടങ്ങി
വിനയത്തിന്റെ കളരി

വിബ്ജ്യോറിലും സൈൻസിലും പരോൾ



സുഹൃത്തുക്കളേ,

തൃശൂരിൽ നടക്കുന്ന വിബ്ജ്യോർ ചലച്ചിത്രമേളയിലും തിരുവനന്തപുരത്തു നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിലും പരോൾ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
തൃശൂരിൽ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംഗീതനാടക അക്കാഡമിയിലെ റീജിയണൽ തിയേറ്ററിലാണ് പ്രദർശനം.
തിരുവനന്തപുരത്ത് ഈ മാസം 12 മുതൽ 19 വരെ കലാഭവൻ,ടാഗോർ തിയേറ്ററുകളിൽ ആയി നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിൽ ഫോക്കസ് വിഭാഗത്തിലാണ് പരോൾ പ്രദർശിപ്പിക്കുന്നത്.തിയതിയും സമയവും കൃത്യമായി അറിവായിട്ടില്ല.അറിയുന്ന മുറയ്ക്ക് ഇവിടെ പുതുക്കി പ്രസിദ്ധീകരിക്കാം.

തൃശൂരും തിരുവനന്തപുരത്തുമുള്ള സുഹൃത്തുക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംയമം


വീടില്ല,
റോഡില്ല,
ജോലിയില്ല,
കൂലിയില്ല,
ഞങ്ങൾക്ക്‌
കടത്തിണ്ണയിൽ
കടലുപോലെ സമയം.

ധൂർത്ത്

ഒരുകിലോ അരി,ഒരു തേങ്ങ
ഒരുലിറ്റർ പാൽ,അരക്കിലോ പഴം
പത്തു മുട്ട,പ്രാതലിന്റെ മാവ്
അൽ‌പ്പം പച്ചക്കറി
എന്നിവയാണ് നൂറുരൂപ

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്മെന്റ്
ഒരു കവർ കോണ്ടം
എന്നിവ മറ്റൊരു നൂറു രൂപ

ഒരു സിനിമ
അല്ലെങ്കിൽ ഒരു സായാഹ്നനടത്തം
അതുമല്ലെങ്കിൽ ബന്ധുവീട്ടിലേക്കൊരു യാത്ര
അതിന്
മൂന്നാമതൊരു നൂറുരൂപകൂടി വേണം

നിൽക്കൂ...
അരക്കിലോ അരി
അരലിറ്റർ പാൽ
അഞ്ചുമുട്ട
അരക്കിലോ മൈദ
അൽ‌പ്പം പച്ചക്കറി ഇത്രയും മതി

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്റ്മെന്റ്.....
കോണ്ടം ഓരോന്നായി കിട്ടുമോ..?

ഹൊ!
ഒരു സിനിമ!
ഒരു സായാഹ്നനടത്തം!!
ബന്ധുവീട്ടിലേക്കൊരു യാത്ര...!!!
ദൈവമേ എന്തൊരു ധൂർത്താണ് ജീവിതം...

അലമാരയിലെ കടൽ


ഒരു കടൽ എന്റെ അലമാരയിലുണ്ട്
ഈ വീട്ടിൽ നടക്കുന്ന ഏതെങ്കിലും ഒരു ഭൂകമ്പത്തിൽ
ഈ മുറിയും അലമാരയും ഞാനും
മേൽക്കൂരയിടിഞ്ഞ് മണ്ണടിഞ്ഞുപോകുന്നു എന്ന് കരുതുക
കാലങ്ങൾക്ക് ശേഷം നിങ്ങളിലെ ഗവേഷകരിലാരെങ്കിലും
അതു കണ്ടെത്തും

തീ


എന്റെ വീടിനു തീപിടിച്ചു
ഞാൻ മാത്രം കത്തിത്തീർന്നു

തിരിച്ചറിയപ്പെടുന്നതിന്റെ അടയാളങ്ങൾ



ഈ നിമിഷം നിങ്ങളെന്നെ തിരിച്ചറിഞ്ഞത്
പറന്ന മുടികണ്ടാണോ,
മൂക്കിലെ മറുകുകണ്ടാണോ
നടത്തയിലെ മുടന്തുകണ്ടാണോ,
വടിക്കാത്ത താടികണ്ടാണോ
എന്നൊന്നും എനിക്കറിയില്ല...

അറിയാമായിരുന്നെങ്കിൽ,
തിരിച്ചറിയപ്പെടുന്നതിന്റെ
അടയാളങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ
ഞാൻ ബദ്ധശ്രദ്ധനായേനെ..

അതൊന്നും സൂക്ഷിക്കാത്തതിനാലാണോ
അടുത്തനിമിഷം നിങ്ങളെന്നെ
തിരിച്ചറിയാതെ പോകുന്നത്?

നിങ്ങൾ തിരിച്ചറിയാതെ പോകുമ്പോഴും
എനിക്കു നിങ്ങളെ തിരിച്ചറിയാനാകുന്നു
എന്നതാണ് എന്റെ പ്രതിസന്ധി

ആനമുടിപോലെ,അറബിക്കടലുപോലെ
ദിനം പ്രതി രൂപഭാവങ്ങൾമാറിയാലും
എനിക്കറിയാനാകുന്നു നിങ്ങളെ....

ചിലനേരങ്ങളിൽ നിങ്ങൾ പെട്ടെന്ന്
അറബിക്കടലുകളോ ആനമുടികളോ
ആകുന്നതാണോ നിങ്ങളുടെ പ്രതിസന്ധി!

എന്തായാലും ശരി,
ഏറെ നാൾ തിരിച്ചറിയപ്പെടാതെ
മോർച്ചറിയിൽ കിടക്കുന്ന ശവത്തെയെന്നപോലെ
പൊടുന്നനെ ഒരുനാൾ നിങ്ങളെല്ലാം കൂടി
വന്ന് തിരിച്ചറിഞ്ഞുകളയുമോ
എന്നതാണെന്റെ ഇപ്പോഴത്തെ പേടി...